മുംബൈ: ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത ഡാറ്റ സെന്ററുകൾ വികസിപ്പിക്കുന്നതിനായി 2025-ഓടെ ഇന്ത്യയിൽ 100 ബില്യണ്‍ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈ ഡാറ്റാ സെന്ററുകൾ പുനരുപയോഗ ഉൗർജത്തിൽ പ്രവർത്തിക്കുന്നവയാകും.
ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡാറ്റാ സെന്റർ പ്ലാറ്റ്ഫോം സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ എഐ മേഖലയിലെ മുൻനിരക്കാരാക്കി മാറ്റാൻ ആവശ്യമായ ഉൗർജ-കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുകയാണ് കന്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയെ വെറുമൊരു എഐ ഉപഭോക്താവ് എന്ന നിലയിൽനിന്ന് എഐ നിർമാതാക്കളും കയറ്റുമതിക്കാരുമാക്കുകയാണ് ലക്ഷ്യം.
ഈ പ്രാരംഭ നിക്ഷേപം 2035ഓടെ സെർവർ നിർമാണം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ക്ലൗഡ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ അനുബന്ധ മേഖലകളിൽ 150 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപത്തിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ അടുത്ത പത്ത് വർഷത്തിൽ ഇന്ത്യയിൽ 250 ബില്യണ്‍ ഡോളർ മൂല്യമുള്ള എഐ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കന്പനി അറിയിച്ചു.
അദാനി കോണക്സിന്റെ നിലവിലുള്ള 2 ഗിഗാവാട്ട് ഡാറ്റാ സെന്റർ ശൃംഖലയെ 5 ഗിഗവാട്ടിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിശാഖപട്ടണത്ത് ഒരു കൂറ്റൻ എഐ ഡാറ്റാ സെന്റർ കാംപസ് നിർമിക്കുന്നതിന് അദാനി ഗ്രൂപ്പ് ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ഹൈദരാബാദിലും പൂനയിലും മൈക്രോസോഫ്റ്റുമായി ഇവർക്കു പങ്കാളിത്തമുണ്ട്. ഐഐ, ഇകൊമേഴ്സ് ആവശ്യങ്ങൾക്കായി ഫ്ളിപ്കാർട്ടുമായുള്ള ഡാറ്റാ സെന്റർ സഹകരണവും ഗ്രൂപ്പ് വിപുലീകരിക്കും.